മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്തിലെ കോൾപാടത്ത് ഉഴുന്നു പരിപ്പ് കൃഷിയിൽ നൂറുമേനി വിജയം. ഇന്നു വിളവെടുപ്പ് ഉത്സവം. ഉച്ചതിരിഞ്ഞ് 3.30ന് മുണ്ടൂർ താഴം കോൾപടവിൽ വിളവെടുപ്പും തുടർന്ന് പൊതുയോഗവും കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. കേരള മുണ്ടൂർ താഴം കോൾപടവിലെയും പേരാമംഗലം കറുക കോൾപടവിലുമാണു 103 ഏക്കറിൽ ഉഴുന്നുപരിപ്പ് കൃഷിയിറക്കി നൂറുമേനി വിജയം കൈവരിച്ചത്.
കേരളത്തിൽത്തന്നെ ആദ്യമായാണു പരീക്ഷണാടിസ്ഥാനത്തിൽ ഉഴുന്ന് ഇടവിള കൃഷിയായി പരിക്ഷിച്ചതെന്ന് കർഷകരായ കെ.എഫ്. ബ്ലെസൺ, പി.എസ്. അച്യുതൻ, കെ. പി. ഔസേപ്പ് എന്നിവർ പറഞ്ഞു. ഇവരുടെ ടീമാണ് ഉഴുന്നുകൃഷി പരിപാലിച്ചുവന്നത്. നെൽകൃഷിയിലും മത്സ്യകൃഷിയിലും കൂട്ടുകൃഷിയിലൂടെ വിജയം വരിച്ച 65 കർഷകർ ചേർന്ന് കാലത്തിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരാനായിരുന്നു പുതിയ പരീക്ഷണം നടത്തിയത്.
ഇസാഫ് കോർപറേറ്റ് ബാങ്കിന്റെയും കൈപ്പറമ്പ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് കൃഷി ചെയ്തത്. നാടൻ ചാണകപ്പൊടിയും കളനാശിനികളും ഉപയോഗിച്ചായിരുന്നു കൃഷിരീതി. രണ്ടര മാസത്തെ സമയമെടുത്താണു കൃഷി വിളവെടുപ്പിനു പാകമായത്. ഒരേക്കറിൽ 300 മുതൽ 400 കിലോവരെ ഉഴുന്ന് പരിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒരു കിലോ ഉഴുന്നുപരിപ്പിന് മാർക്കറ്റിൽ 100 രൂപ വിലയുണ്ട്. കർഷകരിൽനിന്ന് കിലോ ഗ്രാമിന് 65 രൂപയായിട്ടാണ് ഇസാഫ് കോർപറേറ്റ് ബാങ്ക് അധിക്യതർ ഉഴുന്ന് ശേഖരിക്കുന്നത്. അടുത്ത ഘട്ടത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിലായി 10,000 ഏക്കറോളം സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് ഇസാഫ് കോർപറേറ്റ് ബാങ്ക് ലക്ഷ്യമിടുന്നത്.